ജ്യോതിഷം ശാസ്ത്രമല്ല; ശാസ്ത്രാഭാസമാണ്‌. ഇനി നമുക്ക് ജാതകങ്ങള്‍ക്ക്‌ തീ കൊളുത്താം

Saturday, October 2, 2010

നാട്ടുവെളിച്ചമായി ഒരു ഗ്രാമീണ സന്നദ്ധ സംഘടന.

     ഇത് പൊന്നേമ്പാടം കലാസമിതി. മലപ്പുറം ജില്ലയുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ചാലിയാറിന്റെ ഓളങ്ങളെ തഴുകിക്കിടക്കുന്ന പൊന്നേമ്പാടം എന്ന ഗ്രാമത്തിന്റെ കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തെ ചരിത്രത്തില്‍ സുപ്രധാനമായൊരിടം നേടിക്കഴിഞ്ഞ സന്നദ്ധ സംഘടന.

കലാസമിതി ഓഫീസ്
     കേരളത്തിലെ കലാസമിതി പ്രസ്ഥാനത്തിന്റെ സുവര്‍ണകാലഘട്ടത്തിന്റെ ഒടുവിലെ ദശകമായ എണ്‍പതുകളുടെ മധ്യത്തില്‍ ഒരു സായന്തനത്തില്‍ ഗ്രാമത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപം നല്‍കി, തങ്ങളുടെ വിയര്‍പ്പും ജീവിതം തന്നെയും സമര്‍പ്പിച്ച് നട്ടുവളര്‍ത്തിയെടുത്ത ഗ്രാമചൈതന്യം. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ ഈ സംഘടനയുടെ ചരിത്രം ഈ ഗ്രാമത്തിന്റെകൂടി ചരിത്രമായി മാറുന്നത് ഇത്തരത്തിലാണ്‌.

പൊന്നേമ്പാടം ഗ്രാമം
     കലയെയും നാടകത്തെയും ഒരു സംസ്കാരമായി ഏറ്റുവാങ്ങിയ ഗ്രാമീണമനസ്സുകള്‍ക്ക് കുളിരായി ആദ്യത്തെ ഒരു ദശകക്കാലം സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. വൈകുന്നേരങ്ങളിലെ അലസഗമനങ്ങള്‍ക്ക് വിട നല്‍കി അവര്‍ വീട്ടുമുറ്റങ്ങളില്‍ ഒത്തുകൂടി. നാടകപരിശീലനങ്ങളും നൃത്തപരിശീലനങ്ങളുമായി ഗ്രാമീണ സായാഹ്നങ്ങള്‍ സജീവമയി. കൊയ്ത്തുകഴിഞ്ഞ വയലുളില്‍ കെട്ടിയുയര്‍ത്തിയ വേദികളില്‍ നാടകങ്ങള്‍ അരങ്ങു നിറഞ്ഞു.
മഴവെള്ള സംഭരണി നിര്‍മാണം
     കലാ പ്രവര്‍ത്തനങ്ങള്‍‍ക്കൊപ്പം പ്രഥമ കര്‍ത്തവ്യമായി ഏറ്റെടുത്തത് ഗ്രാമത്തിന്റെ വികസനവഴികള്‍. നാട്ടുവഴികള്‍ അവരുടെ കൂട്ടായ്മയില്‍ റോഡുകളായി രൂപപ്പെട്ടു. ശ്രമദാനപ്രവര്‍ത്തനങ്ങള്‍ ഹരമായി മാറിയപ്പോള്‍ ഒരു ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കപ്പെട്ടു. ലക്ഷ്യബോധവും കൂട്ടായ്മയുമുള്ള ഒരു യുവസമൂഹത്തിന്‌ നാടിന്റെ ഹൃദയസ്പന്ദനമായി മാറാനാകുമെന്ന് അവര്‍ തെളിയിച്ചു.

     സ്വന്തമായി വാങ്ങിയ ഒരു തുണ്ട് ഭൂമിയില്‍ അധ്വാനവും ആത്മസമര്‍പ്പനവുമായപ്പോള്‍ ഒരു ആസ്ഥനമന്ദിരം ഉയര്‍ന്നുവന്നു. തുടര്‍ന്ന് നിര്‍ധനകുടുംബത്തിന്‌ വീട്, അങ്കണവാടിക്ക് കെട്ടിടം, നിരവധി റോഡുകള്‍, നടപ്പാതകള്‍ എല്ലാം ഈ കൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യമായി.
ശിശു കലോല്‍സവ വേദി

സാംസ്കാരിക ഘോഷയാത്ര
ഗവണ്മെന്റ് ഏജന്‍സികളായ നെഹ്രു യുവ കേന്ദ്ര, സാമൂഹ്യ ക്ഷേമ ബോര്‍ഡ്, യുവജന ക്ഷേമ ബോര്‍ഡ്, CAPART തുടങ്ങിയവയുടെ സഹായത്തോടെ നിരവധി ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് വന്നത് അവസാനത്തെ ഒരു പതിറ്റാണ്ടിനിടയില്‍. 56 കര്‍ഷകര്‍ക്ക് മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിനാവശ്യമായ ടാങ്കുകള്‍ നിര്‍മ്മിച്ചു നല്‍കി. മണ്ണിര കമ്പോസ്റ്റ് എന്ന ഉത്തമ ജൈവവളത്തെ കര്‍ഷകരില്‍ എത്തിക്കുകയെന്ന നേട്ടമാണ്‌ ഈ പദ്ധതിയിലൂടെ ലഭ്യമായത്. ശുദ്ധമായ കുടിവള്ളത്തിന്‌ മഴക്കാലത്തുപോലും ക്ഷാമമനുഭവിക്കുന്ന 125 വീടുകളില്‍ മഴവെള്ള സംഭരണ ടാങ്കുകള്‍ നിര്‍മിച്ചുനല്‍കി. അതുവഴി ജലക്ഷാമത്തിന്‌ ഒരു പരിധിവരെ പരിഹാരം കാണാനും സാധിച്ചു.

വഴിവെട്ടുന്നവര്‍
മഴവെള്ള സംഭരണി
     ശിശു സംരക്ഷണവും പ്രീ പ്രൈമറി വിദ്യാഭ്യാസവും നടത്തന്ന ഒരു ക്രഷ് യൂണിറ്റ് സംഘടനയ്ക്കുകീഴിലുണ്ട്. ഇവിടെ മുപ്പതോളം കുട്ടികള്‍ പഠിക്കുന്നു. ഭക്ഷണവും സൗജന്യമായി നല്‍കുന്നു. നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കല്‍, രക്തദാനം, കായിക പരിശീലനം, വായനശാല, കലാ സംസ്കാരിക പ്രവര്‍ത്തനം, വനിതകള്‍ക്കുവേണ്ടിയുള്ള വിവിധ തൊഴില്‍ പരിശീലങ്ങള്‍, ഡ്രൈവിങ് പരിശീലനം, മൈക്രൊ ഇന്‍ഷൂറന്‍സ്, പരിസ്ഥിതി പ്രവര്‍ത്തങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്യാമ്പുകള്‍, പുകയില്ലാത്ത അടുപ്പിന്റെ വ്യാപനം, തുടങ്ങി വൈവിധ്യമായ മേഖലകളില്‍ ഈ സംഘടനയുടെ വേരുകള്‍ പടര്‍ന്നുകിടക്കുന്നു.
വഴിവെട്ടുന്നവര്‍

     സംഘടനയ്ക്കു കീഴില്‍ പ്രവര്‍ത്തുക്കുന്ന ഇരുപത് സ്വാശ്രയ സംഘങ്ങളില്‍ വനിതകളടക്കം നാനൂറോളം അംഗങ്ങളുണ്ട്.

കായിക രംഗം
നാട്ടിന്‍ പുറങ്ങളിലെ യൂത്ത് ക്ലബുകള്‍ പലപ്പോഴും വിടരും മുമ്പേ കൊഴിഞ്ഞു വീഴുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍‍ക്ക് പ്രാമുഖ്യം നല്‍കുന്നപല സംഘടനകളും നാട്ടിന്‍ പുറങ്ങളില്‍ ഇന്നുമുണ്ടെങ്കിലും പലതും പരിമിതമായ മേഖലകളില്‍ ഒതുങ്ങി കൂടുന്നു. പല സംഘടനകളും സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്‌ വഴിപ്പെടുന്നു. സന്നദ്ധ പ്രവര്‍ത്തനം ഒരു പ്രൊഫഷനായി മാറുകയും നിസ്വാര്‍ത്ഥ സേവനം ഒരു മരീചികയായി മാറുകയും ചെയ്യുന്ന പുതിയകാലത്ത്‌ അടുക്കും ചിട്ടയുമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ പ്രതിഫലേച്ഛയില്ലാതെ ഗ്രാമത്തിന്‌ വെളിച്ചമായി മാറാന്‍ ഈ കലാസമിതിക്ക് കഴിഞ്ഞിരിക്കുന്നു.

     നേത്രദാനം, ശരീരദാനം തുടങ്ങിയ മേഖലകളിലേക്ക് നീങ്ങാനാണ്‌ അടുത്ത പടിയായി ഉദ്ദേശിക്കുന്നത്. ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഒരു ചെറു പ്രചോദനമെങ്കിലുമാകാന്‍ ഇത് വായിക്കുന്നവരിലൂടെ കഴിയട്ടെ എന്ന ഉദ്ദേശത്തോടെയാണ്‌ പൊന്നേമ്പാടം കലാസമിതിയെ ഇവിടെ പരിചയപ്പെടുത്തുന്നത്; പണക്കൊഴുപ്പില്‍ കഴിയുന്ന ലയണ്‍സ് ക്ലബുകള്‍ക്കും റോട്ടറി ക്ലബുകള്‍ക്കുമിടയില്‍ ഈ നാട്ടുവെളിച്ചം എത്രമാത്രം ചെറുതാണെന്നറിഞ്ഞുകൊണ്ടുതന്നെ.


Saturday, May 22, 2010

മാണിക്യക്കല്ലും കൊണ്ട് പറന്നുപോയ പാമ്പുകള്‍.

'അമ്മമ്മേ, അമ്മമ്മ കണ്ടോ? ആകാശത്ത്ന്നോരു നക്ഷത്രം താഴെ വീണു. അതെന്താ അമ്മമ്മേ നക്ഷത്രം താഴെ വീണത്?'

സന്ധ്യക്ക് ഉമ്മറക്കോലായില്‍ ചൂടി പിരിച്ചുകൊണ്ടിരുന്ന അമ്മയുടെ അടുത്തേക്കോടി ബാബുട്ടന്‍.
'അത് നക്ഷത്രം വീണതൊന്നുമല്ല മോനേ, പാമ്പ് മാണിക്യക്കല്ലും കൊണ്ട് പറന്നുപോയതാണ്‌. ബാബുട്ടനെ മടിയില്പിടിച്ചിരുത്തിക്കോണ്ട് അമ്മമ്മ പറഞ്ഞു.'

'പാമ്പ് മാണിക്യക്കല്ലും കൊണ്ട് പറക്വേ?'

'ആ, ആ പാമ്പുകള്‍ മാണിക്യക്കല്ലുകളുടെ സൂക്ഷിപ്പുകാരാണ്‌. അവ ഇടയ്ക്ക് മാണിക്യക്കല്ലും കൊണ്ട് ആകാശത്തൂടെ പറന്നുപോകും.'

വിയര്‍പ്പിന്റെയും ചകിരിയുടേയും വെറ്റിലടയ്ക്കയുടേയും സമ്മിശ്ര ഗന്ധമാണ്‌ അമ്മമ്മയ്ക്കു്‌. ആ ഗന്ധം അവനിഷ്ടവുമായിരുന്നു. അമ്മമ്മ അവനെ മടിയില്‍ പിടിച്ചിരുത്തി പാമ്പ് മാണിക്ക്യം കാക്കുന്ന കഥ പറഞ്ഞു കൊടുത്തു.

പൊന്നേമ്പാടത്തെയും തിരുത്തിയാട്ടെയും മണക്കടവിലെയും പെണ്ണുങ്ങള്‍ ചൂടിപിരിച്ചു വരുമാനമുണ്ടാക്കി. മണക്കടവില്‍ ചാലിയാര്‍ പുഴയിലെ ചെളിയില്‍ പൂഴ്ത്തിയ തൊണ്ട് പാകമാകുമ്പോള്‍ കഴുകിയെടുത്ത് കരിങ്കല്ലിലിട്ട് പനങ്കോലുകൊണ്‍ട് തല്ലുകയും ചകിരിനാരുകളായി വളുപ്പിച്ചെടുക്കുകയും ചെയ്തു. ചകിരി തല്ലാന്‍ നിരനിരയായിരുന്ന പെണ്ണുങ്ങള്‍ നാട്ടിലെ കിസകള്‍ പറഞ്ഞു ചിരിച്ചു. ചകിരിനാരുകള്‍ വീട്ടിലിരുന്ന് കൈകൊണ്ട് പിരിച്ച് ചൂടിയാക്കാന്‍ അവര്‍ വീടുകളിലേക്ക് ചുമന്നുകൊണ്ടുപോയി. മാത്യേമയും സരസ്വേമയും ചുമന്നുകൊണ്ടുവന്ന ചകിരി അവരും അമ്മമ്മയും ചേര്‍ന്ന് പിരിച്ച് ചൂടിയാക്കുകയും ആ ചൂടി തിരികെയെത്തിച്ച് ചെറിയ ചെറിയ വരുമാനമുണ്ടാക്കുകയും ചെയ്തു.

അമ്മമ്മ പറഞ്ഞത് അത്രയ്ക്കങ്ങ് വിശ്വാസമായില്ലെങ്കിലും അമ്മമ്മയോട് തര്‍ക്കിക്കാനൊന്നും നിന്നില്ല. പറക്കാന്‍ പാമ്പുകള്‍ക്ക് ചിറകില്ലല്ലോ? ഏതായാലും വല്യമാമന്‍ വരുമ്പോല്‍ ചോദിക്കുകതന്നെ. വല്യമാമന്‌ എല്ലാം അറിയാം.

പത്താം തരം പാസായ ശേഷം അമ്മച്ഛന്റെ കൂടെ ശ്രീധരന്‍ നായരുടെ പേരൂത്തുംകാവില്‍ തോട്ടപ്പണിക്ക് പോവുകയാണ്‌ വല്യമാമന്‍. പണികഴിഞ്ഞെത്തിയാല്‍ പിന്നെ മാമന്റെ പിറകെയാണ്‌ നടത്തം.നാട്ടിലെ പുതുവര്‍ത്തമാനങ്ങല്‍ അവന്‍ മാമനില്‍ നിന്നറിഞ്ഞു. ഇന്നാള്‌ നേര്‍ച്ച കൊടുക്കുന്നതിന്റെ രഹസ്യം പറഞ്ഞുതന്നതും വല്യമാമനാണല്ലോ.

എല്ലാ ആണ്ടറുതി ദിവസങ്ങളിലും, കൂടാതെ വീട്ടില്‍ എന്തെങ്കിലും വിശേഷ ഭക്ഷണമുണ്ടാക്കുമ്പോളും മരിച്ചുപോയ കാരണവ്ന്മാര്‍ക്ക് നേര്‍ച്ച കൊടുക്കുന്ന സംബ്രദായമുണ്ട്. അതിനുശേഷമേ എല്ലാവരും ഭക്ഷണം കഴിക്കൂ. അമ്മച്ചനാണ്‌ നേര്‍ച്ച കൊടുക്കുക.

കോണകവും അതിനുമേലൊരു തോര്‍ത്തുമുണ്ടുമാണ്‌ അമ്മച്ചന്റെ വീട്ടിലെ വേഷം. കോണകത്തിനെ വാല്‍ തോര്‍ത്തുമുണ്ടിനുളളിലൂടെ എപ്പോളും തെളിഞ്ഞു കണ്ടു. പുറത്തു പോകുമ്പോള്‍ മാത്രം അമ്മച്ഛന്‍ മല്ലുമുണ്ടും മുറിയന്‍ കയ്യും വശങ്ങളില്‍ കീശയുമുള്ള നീളന്‍ വെള്ളക്കുപ്പായവും അതിനു മുകളില്‍ തോളിലൊരു മേല്‍ മുണ്ടും ധരിച്ചു.

അമ്മച്ഛന്‍ പൊതുവേ ഗൗരവക്കാരനാണ്‌. വീട്ടില്‍ അധികമാരോടും വര്‍ത്തമാനം പറയില്ല. പയുന്നെങ്കില്‍ കൂടുതലും ശാസനയായിരിക്കും. അധികമൊന്നും പുറം ലോകം കണ്ടയാളല്ല അമ്മച്ഛന്‍. ചെറുപ്പത്തില്‍ നിലമ്പൂര്‍ കാട്ടിലും വയനാട്ടിലും പണിക്കു പോയതിന്റെ വീരകഥകള്‍ വല്ലപ്പോളും പറയുന്നതു കോള്‍ക്കാം. ശ്രീധരന്‍ നായരുടെ തോട്ടത്തിലെ പണിയായിരുന്നു അമ്മച്ഛന്‌.

ചില ദിവസങ്ങളില്‍ പണികഴിഞ്ഞെത്തുമ്പോള്‍ അമ്മച്ഛന്‌ റാക്കിന്റെ മണമുണ്ടാകും. അങ്ങനെയുള്ള ദിവസങ്ങളില്‍ അദ്ദേഹം ഗൗരവമെല്ലാം വെടിഞ്ഞ്‌ ആവശ്യത്തിലധികം സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെയുള്ള അവസരങ്ങളിലാണ്‌ നിലമ്പൂരില്‍ പണിക്കു പോയതിന്റെയും ഫറോക്കിലേക്കും തിരിച്ച് മണക്കടവിലേക്കും പുഴയിലൂടെ വലിയ തോണി തുഴഞ്ഞ് വരുന്നതിന്റെയും കഥകള്‍ പറയുക.

ഒരു ദിവസം നേര്‍ച്ച കൊടുക്കുന്നതിനായി അമ്മച്ചന്‍ ഒരുക്കം തുടങ്ങി. നടുവിലകത്താണ്‌ നേര്‍ച്ച കൊടുക്കുക. ചാണകം മെഴുകിയ തറയില്‍ നിലവിളക്കു കത്തിച്ചുവെയ്ക്കും. സമീപം വെള്ളം നിറച്ച കിണ്ടിയും. നാക്കിലയില്‍ ചോറും കോഴിക്കറിയും എല്ലാ വിഭവങ്ങലും വിളമ്പും. കാരണവന്മാരുടെ ഇഷ്ട വിഭവമായ റാക്കുമുണ്ടാകും ഒരു ഗ്ലാസില്‍. കാരണവന്മാര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള മരപ്പലകയും സമീപത്തുതന്നെ വെയ്ക്കും. മുറിയടച്ച് ഒരു പത്തുപതിനഞ്ച് മിനിറ്റ് കാത്തിരിക്കും ആ സമയത്ത് കാരണവന്മാര്‍ വന്ന് ഭക്ഷണം കഴിക്കുമെന്ന് വിശ്വസിക്കപ്പെട്ടു.

'വല്യമാമാ, ശരിക്കും മരിച്ചുപോയ കാരണവന്മാര്‍ വന്ന് ഭക്ഷണം കഴിക്യോ?'

'പിന്നില്ലാതെ? നീയിതുവരെ കണ്ടിട്ടില്ലേ?'

'ഇല്ലല്ലോ!'

'എന്നാല്‍ വേഗം ചെല്ല്. പുറകിലെ ജനാലയിലൂടെ അകത്തേക്ക് പോയി നോക്ക്‌. മരിച്ചുപോയ എല്ലാ കാരണവന്മാരെയും കാണാം.'

അവന്‍ വീടിന്‌ പിറകിലെത്തി ജനാലയുടെ അഴിയില്‍ പിടിച്ചുകയറി അകത്തേക്കുനോക്കി. ഏയ് ഇവിടെങ്ങും ആരുമില്ലല്ലോ? എല്ലാംവെച്ചപോലെതന്നെയുണ്ട്. വല്യമാമന്‍ തന്നെ പറ്റിക്കുമോ?

അവന്‍ വല്യമാമന്റെ അടുത്തേക്കോടി.

'അവിടെങ്ങും ആരുമില്ലല്ലോ, എല്ലാം വെച്ച സ്ഥലത്തുതന്നെയുണ്ട്.'

'നീ ശരിക്കും നോക്കിയോ?'

'ശരിക്കും നോക്കി. അവിടെങ്ങും ആരുമില്ല.'

'അതുതന്നെയാണ്‌ ശരി. അവിടെങ്ങും ആരുമില്ല. മരിച്ചു പോയവരാരും തിരിച്ചുവരില്ല. മരിച്ചുപോയവരുടെ ആത്മാവ് വന്ന് ഭക്ഷണം കഴിക്കുമെന്നത് ഒരു സങ്കല്പ്പം മാത്രമാണ്‌. അത് ജീവിച്ചിരിക്കുന്നവരുടെ മനസ്സമാധാനത്തിനുവേണ്ടി ഉണ്ടാക്കിയ ആചാരമാകാം. ഏതായാലും എല്ലാ കാര്യവും കേട്ടപാടേ വിശ്വസിക്കരുത്. അതിന്റെ സത്യാസത്യങ്ങള്‍ നമ്മള്‍ തന്നെ അന്വേഷിച്ച് കണ്ടെത്തണം.'

നേര്‍ച്ച ഭക്ഷണം കഴിക്കാന്‍ കാരണവന്മാര്‍ വരില്ലെന്ന അറിവ് രഹസ്യം പുറത്താക്കപ്പെട്ട മാജിക് പോലെയാണ്‌. രഹസ്യം പുറത്തായാല്‍ പിന്നെ മാജിക് മാജിക്കല്ലല്ലോ?

അന്ന് പേരൂത്തും കാവില്‍ നിന്ന്‌ പണി കഴിഞ്ഞ്‌ വല്യമാമന്‍ വന്നു. എണ്ണ തേച്ച് കുളിക്കാനുള്ള പുറപ്പാടാണ്‌.

'മാമാ, ഇന്ന് ഞാന്‍ ആകാശത്തുനൊരു നക്ഷത്രം താഴെ വീഴുന്നത് കണ്ടു.അമ്മമ്മ പറഞ്ഞു അത് മാണിക്യക്കല്ലും കൊണ്ട് പറന്നുപോയ പാമ്പാണെന്ന്‌. അത് ശരിക്കും എന്താണ്‌?'

വല്യമാമന്‍ പൊട്ടിച്ചിരിച്ചു.

'അത് മാണിക്യക്കല്ലും കൊണ്ട് പറക്കുന്ന പാമ്പൊന്നുമല്ല, അത് ഒരു ഉല്‍ക്കയായിരിക്കാനാണിട. ബഹിരാകാശത്തുനിന്ന് വഴിതെറ്റിവരുന്ന വസ്തുക്കള്‍. അവ ഭൂമിയുടെ ആകര്‍ഷണപരിധിയില്‍ വരുമ്പോല്‍ അന്തരീക്ഷത്തില്‍ വെച്ച് കത്തി ചാമ്പലാകുന്നു. അങ്ങനെയൊരു ഉല്‍ക്കയാണ്‌ നീ കണ്ടത്. രാത്രിയില്‍ ആകാശത്തേക്കു നോക്കിയിരുന്നാല്‍ ഇതുപോലുള്ള ഉല്‍ക്കകളെ പലപ്പോഴും കാണാം.'

വല്യമാമന്‍ പറഞ്ഞുതന്ന ഉല്‍ക്കകളും, അമ്മമ്മയുടെ മാണിക്യക്കല്ലുമായി പറക്കുന്ന പാമ്പുകളും തലയ്ക്കുള്ളിലിരുന്ന് കശപിശ കൂട്ടി. വല്യമാമന്‍ പറഞ്ഞതാണ്‌ ശരി. എന്നാലും അമ്മമ്മയുടെ മാണിക്യക്കല്ലുമായി പറക്കുന്ന പാമ്പുകള്‍ക്ക് എന്തോ മാസ്മരിക സൗന്ദര്യമുണ്ടായിരുന്നു.

വല്യമാമന്‍ അറിവിന്റെ ഒരു മഹാമാനുഷനായി മനസ്സില്‍ നിറഞ്ഞു നിന്നു. മാണിക്യക്കല്ലുകളുമായി പാമ്പുകള്‍ അവന്റെ തലയില്‍നിന്നും എങ്ങോട്ടോ പറന്നുപോയി.

വല്യമാമനൊപ്പം പേരുത്തുംകാവില്‍ പോവുക രസകരമായ കാര്യമാണ്‌. ചെറിയ മാമനും കുട്ടിമാമനും എല്ലാവരുമുണ്ടാകും കൂടെ. പേരൂത്തുംകാവ് കക്കോവിനും തിരുത്തിയാടിനുമിടയ്ക്കുള്ള മലയുടെ മുകളിലാണ്‌. ആ മലയുടെ മുകളില്‍ ഇഷ്ടം പോലെ വെള്ളമുള്ള രണ്ട് കുളങ്ങളുണ്ട്. എങ്ങും പച്ചപ്പ്‌. ഇടതൂര്‍ന്ന പൈന്‍ മരങ്ങള്‍ ഒരു വശത്ത്.തെങ്ങും കവുങ്ങും കുരുമുളകും വാഴകളും പച്ചക്കറികളും നിറഞ്ഞ കൃഷിസ്ഥലം. ഇടതൂര്‍ന്ന കാടിനു നടുവില്‍ പൊളിഞ്ഞു വീണ ഒരു കരിങ്കല്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍. ഉള്ളില്‍ നാഗപ്രതിമക്കല്‍ പൊട്ടിയടര്‍ന്നുകിടന്നു.

മേല്‍കൂരയില്ലാതെ തകര്‍ന്നടിഞ്ഞ കാവിനുചുറ്റും പൈന്‍ മരങ്ങളുടെ ഇലകള്‍ വീണ്‌ ഉണങ്ങിക്കിടന്നു. അതിനടുത്തുള്ള കുളങ്ങളില്‍ നിന്നു നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്ന വെള്ളം പേരൂത്തും കാവിനെ ഫല സമൃദ്ധമാക്കി. ആ കുളത്തില്‍ മാമന്മാരുടെ കയ്യില്‍ കിടന്നാണ്‌ അദ്യമായി നീന്തല്‍ പഠിച്ചത്‌.

മഴക്കാലവും വേനല്‍കാലവും മഞ്ഞുകാലവും മാറിമാറി വന്നു. ചാലിയാറില്‍ കരകവിഞ്ഞ കൊങ്ങം വെള്ളം പൊറ്റയിലങ്ങാടിയിലും അത്താണിക്കലും പലവട്ടം കയറിയിറങ്ങിപ്പോയി. രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് സ്കൂളില്‍നിന്ന് എസ് എസ് എല്‍ സി ക്കൊപ്പം നേടിയ അഗ്രികള്‍ച്ചര്‍ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ വല്യമാമന്‍ മറ്റുപല സുഹൃത്തുക്കള്‍ക്കുമൊപ്പം കൃഷിവകുപ്പില്‍ ജീവനക്കാരനായി. അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍ വാസമനുഭവിച്ച അദ്ദേഹം വിപ്ലവപാര്‍ട്ടിയുടെ ആദര്‍ശങ്ങളും മനസ്സിലേന്തി ജീവിച്ചു.

കാലില്‍ ഒരു മുള്ളു കുത്തിയുണ്ടായതെന്ന് അമ്മച്ചന്‍ തന്നെ കണ്ടുപിടിച്ച ഒരു മുറിവ്, കാലിലൂടെ മാറിലൂടെ തലയിലേക്കു കയറി അമ്മച്ചന്‍ എന്നെന്നേക്കുമായി ഓര്‍മ്മയായി. ഭൂതവും ഭാവിയും വര്‍ത്തമാനവും വേര്‍തിരിച്ചറിയാനാകാത്ത ലോകത്തില്‍ പാമ്പുകളും മാണിക്യക്കല്ലുകളും കെട്ടുപിണഞ്ഞുകിടക്കുന ഓര്‍മ്മകളുമായി നിസ്സഹായയായി അമ്മമ്മ കിടക്കുന്നു.

കാലത്തിന്റെ കുത്തൊഴുക്കില്‍ മുന്നോട്ടു നടന്ന വഴികള്‍ വല്യമാമന്‍ എപ്പോഴെങ്കിലും തിരിച്ചു നടന്നൊ?

ഏതായാലും അദ്ദേഹം നാട്ടിലെ അമ്പല പുനരുദ്ധാരണ കമ്മിറ്റി അംഗമായി; അമ്പലത്തിലെ നിത്യസന്ദര്‍ശകനായി. നേരില്‍ കണ്ടപ്പോള്‍ ചോദിക്കാതിര്‍ക്കാന്‍ കഴിഞ്ഞില്ല.

'നമ്മള്‍' ഇത്തരം കാര്യങ്ങളില്‍നിന്ന്‌ ഒഴിഞ്ഞു നിന്നാല്‍ അമ്പലങ്ങള്‍ ആറെസ്സെസ്സുകാര്‍ കയ്യടക്കിക്കളയുമെന്നാണ്‌ അദ്ദേഹം അദ്ദേഹം ‍ന്യായീകരിച്ചത്. കേട്ടപ്പോള്‍ അതിലും ചെറിയ ശരിയുണ്ടല്ലോ എന്നുതോന്നാതിരുന്നില്ല. ഭക്തന്മാര്‍ മൊത്തം ആറെസ്സാകുന്നതിലും നല്ലതാണല്ലോ കമ്മ്യൂണിസ്റ്റുകാര്‍ അമ്പലത്തില്‍ പോയിട്ടാണെങ്കിലും അവരോടിടപഴകുന്നത്!!!

പുതിയ വീട്ടില്‍ താമസമാക്കുന്നതിന്‌ തലേദിവസം വല്യമാമന്‍ വന്നു. അന്ന്‌ അദ്ദേഹത്തിന്റെ നെറ്റിയില്‍ ഒരു കറുത്ത കുറിയുമുണ്ടായിരുന്നു. വര്‍ത്തമാനത്തിനിടയില്‍ അദ്ദേഹം പറഞ്ഞു:

'നീയേതായാലും പുതിയ വീട്ടില്‍ ഗണപതി ഹോമമൊന്നും നടത്തുന്നില്ല. അതിലെ ഭക്തിയൊന്നുമല്ല കാര്യം. ഹോമകുണ്ടത്തില്‍നുന്നുള്ള പുക വീട്ടിനകത്തെ അശുദ്ധവായുവിനെയും രോഗാണുക്കളെയും നശിപ്പിച്ച് വീടിന്‌ ചൈതന്യമേകും. അതുപോട്ടെ നീയെന്താ മോന്തിക്ക് കോലായില്‍ നിലവിളക്കും വെക്കണില്ലേ?'

'വിളക്ക് വെളിച്ചത്തിനുവേണ്ടിയല്ലേ മാമാ? അതിനിപ്പോല്‍ നിലവിളക്കിനേക്കാള്‍ നല്ല എത്ര മാര്‍ഗ്ഗമുണ്ട്‌? ഒരു നിലവിളക്കിന്റെ വെളിച്ചത്തിന്റെ നൂറിരട്ടി വെളിച്ചം ഒരു ചെറിയ സി എഫ് എല്ലില്‍ നിന്നു കിട്ടുമ്പോള്‍ പിന്നെന്തിനാണ്‌ നിലവിളക്ക്? വീട്ടിനുള്ളിലെ അശുദ്ധവായുവും രോഗാണുക്കളും പുകകൊണ്ട് നശിക്കുമെങ്കില്‍ അതിന്‌ ഗണപതിഹോമത്തിന്റെ ആവശ്യമില്ലല്ലോ? ഒരു പാത്രത്തില്‍ കുറച്ച് പുകച്ച് കാണിച്ചാല്‍ പോരേ?'

ഏതായാലും വല്യമാമന്‍ കൂടുതല്‍ തര്‍ക്കത്തിനൊന്നും നിന്നില്ല.

ചെറുപ്പത്തില്‍ വല്യമാമന്‍ ഓടിച്ചുവിട്ട മാണിക്യക്കല്ലുകളും കൊണ്ട് പറക്കുന്ന പാമ്പുകള്‍ എപ്പോഴാണ്‌ മാമന്റെ തലയില്‍ കയറിക്കൂടിയത്?

എവിടേയാണ്‌ പിഴച്ചത്?

തെറ്റുതിരുത്തല്‍ രേഖ കൊണ്ടും പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല; കാരണം അദ്ദേഹം ഏരിയാകമ്മിറ്റിക്കു മുകളിലല്ലല്ലോ!!!!!!

Tuesday, March 2, 2010

കണ്ണുമടച്ച് പ്രാര്‍ഥിക്കാന്‍ ഡല്‍ഹിയില്‍ പോകണോ?

ചരിത്ര പുസ്തകത്തില്‍ വായിച്ചറിഞ്ഞ താജ് മഹലും കുതൂബ് മിനാറും ചെങ്കോട്ടയുമെല്ലാം നേരില്‍ കാണണമെന്ന മോഹം പൂവണിഞ്ഞത് രണ്ടു വര്‍ഷം മുമ്പാണ്‌. ഗ്രാമീണ സന്നദ്ധസംഘടനകളുടെ അഖിലേന്ത്യാ കോ- ഓര്‍ഡിനേഷനായ C N R I യുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഇരുപതംഗ സംഘത്തോടൊപ്പം ഞങ്ങള്‍ ഡെല്‍ഹിക്ക്‌ തിരിച്ചു. അടുത്ത സുഹൃത്തായി കൂടെയുള്ളത് റിജേഷ് മാഷ് മാത്രം. സമ്മേളനത്തിനുശേഷം ഞങ്ങള്‍ ഡെല്‍ഹി കാണാനിറങ്ങി.

എനിക്കും മാഷിനും പുറമെ കൂടെയുള്ളത് ഷറഫുദ്ദീനും ജമാലും. ബസ്സുകളിലും ഡെല്‍ഹി മെട്രോ ട്രെയിനിലും സൈക്കിള്‍ റിക്ഷകളിലുമായി ഡെല്‍ഹിയുടെ മുക്കിലും മൂലയിലും സഞ്ചരിച്ചു. വൃത്തിയും വെടിപ്പുമാക്കി വെച്ചിരിക്കുന്ന തലസ്ഥാന നഗരിയും അതിനു വിളിപ്പാടു മാത്രമകലെ വൃത്തിഹീനതയുടെ പര്യായമായ പഴയ ഡെല്‍ഹിയും ഞങ്ങള്‍ കണ്ടു. തിരക്കേറിയ മാര്‍ക്കറ്റുകളിലും ചരിത്രസ്മാരകങ്ങളിലും ഒപ്പം ഡെല്‍ഹി ജുമാ മസ്ജിദ് അടക്കമുള്ള മുസ്ലിം-ഹിന്ദു ആരാധനാലയങ്ങളിലും കയറിയിറങ്ങി. കരോള്‍ ബാഗ്, ചാന്ദ്നി ചൗക്- കേട്ടുമാത്രം പരിചയമുള്ള സ്ഥലങ്ങളിലെ തിരക്കുനു‍ള്ളില്‍ ഞങ്ങള്‍ ഊളിയിട്ടു. സായന്തനത്തിന്റെ ചുവപ്പില്‍ ഇന്ത്യാ ഗേറ്റിന്റെ പ്രൗഡിയെ ഏറേ നേരം നോക്കിനിന്നു. റിജേഷ് മാഷ് ഒരു നല്ല മതവിശ്വാസിയാണ്‌. ഷറഫുദ്ദീന്‍ ജമാ അത്തുകാരനും ജമാല്‍ കുറെ ലിബറലായ മുസ്ലിമും. ഞാനൊഴികെ മൂന്നു പേരും അദ്ധ്യാപകര്‍.

ചിത്രത്തില്‍ മാത്രം ഇത്ര കാലം കണ്ട ചെങ്കോട്ടയുടെയും കുതൂബ് മിനാറിന്റെയും മുന്നില്‍ ഞങ്ങള്‍ വൈകാരികമായ മനസ്സുമായി നിന്നു. കുത്തൂബ് മിനാറിനു മുന്നില്‍ ഹണിമൂണിനായെത്തിയ ചൈനീസ് ദമ്പതികള്‍ക്കൊപ്പം ഫോട്ടൊക്ക് പോസ് ചെയ്തു. ഡെല്‍ഹി ജുമാമസ്ജിദിന്റെ ആകാശം മുട്ടുന്ന മിനാരത്തിനു മുകളില്‍ നിന്ന് അറ്റം കാണാത്ത ഡെല്‍ഹി നഗരം കടല്‍ പോലെ കാണപ്പെട്ടു. ഷാജഹാന്‍ ചക്രവര്‍ത്തി തടവില്‍ കഴിഞ്ഞ ആഗ്ര കോട്ടയില്‍ നിന്നു്‌ താജ് മഹലിന്റെ വെണ്ണക്കല്‍ സൗന്ദര്യം കണ്‍കുളിര്‍ക്കെ കണ്ടു. ചുട്ടു പൊള്ളുന്ന വെയിലില്‍ താജിന്റെ മാര്‍ബിള്‍ തറയില്‍ വെറും കാലില്‍ തുള്ളി നടന്നു. ശ്രീകൃഷ്ണന്റെ മഥുരയും രാധയുടെ വൃന്ദാവനും കണ്ടു. ഓരോ മന്ദിറിനുള്ളില്‍ കടക്കുമ്പോളും റിജേഷ് മാഷ് കണ്ണടച്ച്‌ കൈ കൂപ്പീ പ്രാര്‍ത്ഥനാ നിരതനായി. ഞങ്ങള്‍ മൂവരും അവയുടെ ഉള്ളും പുറവും നടന്നു കണ്ടു.

ഒരു മന്ദിറില്‍ കയറിയ ഉടനെ മാഷ് കണ്ണുമടച്ച് പ്രാര്‍ത്ഥന തുടങ്ങി. ഞങ്ങള്‍ നടന്ന് ശിലാഭംഗികള്‍ ആസ്വദിച്ചു. മാഷിന്റെ ഭക്തി കണ്ടിട്ടോ എന്തോ അവിടെ ഒരു പാത്രത്തില്‍ പൂക്കളും സിന്ദൂരവും മുന്നില്‍ വെച്ച് ഇരുന്നിരുന്ന ഒരു കാവി വസ്ത്രധാരി ഞങ്ങളെ കൈമാടി വിളിച്ചു. ആദ്യം ഓടി ചെന്നത്‌ ജമാലാണ്‌. ജമാലിന്റെ കയ്യില്‍ പിടിച്ച കാവി വസ്ത്രധാരി ഒരു നിമിഷം കണ്ണടച്ച് ധ്യാനിച്ചു. എന്നിട്ട്‌ മുന്നിലുള്ള പാത്രത്തില്‍ നിന്ന്‌ ഒരു ചുവന്ന ചരട് മുറിച്ചെടുത്ത് വലതുകയ്യിലൊരു കെട്ട്. ഒപ്പം പാത്രത്തിലെ സിന്ദൂരമെടുത്ത്‌ ഒരു 'ബജ്രംഗദള്‍' മോഡല്‍ കുറിയും.

ഒരു വളിച്ച ചിരിയുമായി ജമാല്‍ നില്‍ക്കെ റിജേഷ് മാഷിനും എനിക്കും കിട്ടി ചരടുകെട്ടും സിന്ദൂരക്കുറിയും. അടുത്ത പ്രയോഗത്തിന്‌ ഷറഫുദ്ദീനെ നോക്കിയെങ്കിലും കടുത്ത മത വിശ്വാസിയായ മൂപ്പര്‍ തടിയെടുത്തിരുന്നു.

എന്താണ്‌ സര്‍, ഈ 'ചുട്ടാപ്പി' യാത്രയുടെ വിവരണം പറഞ്ഞ് സമയം മെനക്കെടുത്തുകയാണല്ലോ എന്നല്ലേ ഇപ്പോള്‍ നിങ്ങള്‍ ചിന്തിച്ചത്? നമ്മള്‍ ഇതിനേക്കാള്‍ വലിയ യാത്രയൊക്കെ എത്ര ചെയ്തിരിക്കുന്നു; അല്ലേ? എന്നാല്‍ ‍അതൊന്നുമല്ല കെട്ടോ പറായാനുദ്ദേശിച്ച കാര്യം. അമ്പല വിശ്വാസിയയ റിജേഷ് മാഷും വിശ്വാസിയല്ലാത്ത ഞാനും മുഴുവന്‍ മന്ദിറും കയറിയിറങ്ങി നടന്നിട്ടെന്തു കാര്യം? അവയുടെ ശില്പ ഭംഗിയും ചാതുര്യവും, അതു നിര്‍മ്മിച്ച അധ്വാനത്തിന്റെ മഹത്വവും ഞാനല്ലേ കണ്ടുള്ളു!! റിജേഷ് മാഷ് അപ്പോളെല്ലാം കണ്ണുമടച്ചായിരുന്നല്ലോ നില്പ്?